Tuesday, February 28, 2012

"ഇവര്‍ക്കൊന്നും അമ്മപെങ്ങന്മാരില്ലേ..?".

By :  അബൂഅന്‍സബ്
  വലയിലെ സ്റ്റാന്റില്‍ ഓട്ടവും കാത്തു കിടക്കുന്ന കാറുകളിലൊന്നിന്റെ നേര്‍ക്ക്‌ നടന്നടുത്ത യുവമിഥുനങ്ങളുടെ മുഖം ആഹ്ലാദഭരിതമായിരുന്നു…. വിനോദയാത്രയ്ക്കെന്നപോലെ....
കളിപറഞ്ഞും ചിരിച്ചുകൊണ്ടുമാണവരുടെ വരവ്..കാറിനകത്ത് ഇന്നത്തെ പത്രത്തിലെ ഏതോ ഒരു പീഡനക്കഥ വായിച്ചിരിക്കുകയായിരുന്നു സന്തോഷ്‌. "ഇവര്‍ക്കൊന്നും അമ്മപെങ്ങന്മാരില്ലേ..?".
ആരോടെന്നില്ലാതെ പിറുപിറുത്തു...

അങ്ങ് ദുബായിയിലെ സാമ്പത്തിക മാന്ദ്യം ഇവിടെ കേരളക്കരയെ എങ്ങിനെയാണ് ബാധിക്കുന്നതെന്ന് സന്തോഷിനു നന്നായറിയാം. അതിനോരുപാട് എക്കണോമിക്സ്‌ ഒന്നും അറിയണമെന്നില്ല... വണ്ടിയുടെ ഓട്ടത്തിന്റെ കണക്കറിഞ്ഞാല്‍ മാത്രം മതി.. മാന്ദ്യം നെടുവീര്‍പ്പായി പിന്നെ കണ്ണുനീരായി ഭൂമിയിലേക്ക്.. ഇനിയെന്തെല്ലാം ഏറ്റുവാങ്ങാനിരിക്കുന്നു ഈ ഭൂമീദേവി...

"ഒരോട്ടം പോവണമായിരുന്നല്ലോ..."
പരിദേവനത്തിന്റെ പടുകുഴിയില്‍നിന്നും അയാള്‍ തലയുയര്‍ത്തി നോക്കി..
തിളക്കമാര്‍ന്ന കണ്ണുകളോടെ പറഞ്ഞു " പോവാലോ..."
എങ്ങോട്ടാ.... എന്തിനാ.. ഇതൊന്നും ചോദിച്ചില്ല.
 വൈകിട്ട് വീട്ടിലേക്കു ചെല്ലുമ്പോള്‍ തന്നെ കാത്തിരിക്കുന്ന മക്കളെ ഓര്‍ത്തു. പ്രാരാബ്ധത്തിലും സ്നേഹംകൊണ്ട് മൂടുന്ന സഹധര്‍മ്മിണിയെ ഓര്‍ത്തു. സാമ്പത്തിക മാന്ദ്യം ഓര്‍ത്തു. തന്റെ കുത്തഴിഞ്ഞ എക്കണോമിക്സിനെക്കുറിച്ചോര്‍ത്തു.

"കിഴക്കോട്ട് വിട്ടോളൂ..."
അപ്പോഴാണ്‌ സ്ഥലകാലബോധം ഉണ്ടായത്‌.
"എങ്ങോട്ടാ പോവേണ്ടത്..?"
"പറയാം.."
അവര്‍ പിന്സീറ്റിലിരുന്നു ഗൌരവമായി എന്തൊക്കെയോ ചര്‍ച്ച ചെയ്യുകയാണ്.
"എന്തേ.., തീരുമാനമായില്ലേ?.."
ഒരു ചെറുചിരിയോടെ അയാള്‍ ചോദിച്ചു.
അവരൊന്നും പറഞ്ഞില്ല..

ഇടയ്ക്കിടെ ലെഫ്റ്റ്..റൈറ്റ്..എന്നൊക്കെ നിര്‍ദേശം നല്‍കിക്കൊണ്ടിരുന്നു.
അതിര്‍ത്തിയെത്താറായപ്പോള്‍ അടുത്തുകണ്ട ഒരു പെട്രോല്‍ബങ്കില്‍ വണ്ടി നിര്‍ത്തി. പെട്രോളടിച്ചു.

"മൂത്രമോഴിക്കാനോ മറ്റോ ഉണ്ടെങ്കില്‍ ഇവിടെ അതിനുള്ള സൗകര്യമുണ്ട്..."

അവര്‍ ഇറങ്ങി...
പെണ്‍കുട്ടിയുടെ കണ്ണുകള്‍ ചുവന്നിരിക്കുന്നു... കരഞ്ഞതാ...
എന്താണാവോ..?

മൊബൈലില്‍ ഒരു മിസ്സ്ഡ് കാള്‍.. ഭാര്യയാണ്..
"കുറച്ചു വൈകും..കുറച്ചു ദൂരെയാണ്..".

അവള്‍ ഉച്ചഭക്ഷണത്തിന്നു കാണാഞ്ഞപ്പോള്‍ തിരക്കിയതാണ്.
ഇന്ന് മീന്കറിയാണ്. ഹോട്ടല്‍ ഭക്ഷണം ശീലമായ അയാള്‍ക്ക്‌ വീട്ടിലുണ്ടാക്കുന്ന ശരാശരി കറികളെല്ലാം രുചിയില്ലാത്തതാണ്. എന്നാലും ഭാര്യയോടും കുട്ടികളോടുമൊന്നിച്ചു ഭക്ഷണം കഴിക്കാന്‍ കിട്ടുന്ന അവസരങ്ങളൊന്നും പാഴാക്കാറില്ലതാനും. കരളിനെ ബാധിച്ച അസുഖം അയാള്‍ കാര്യമായെടുത്തിട്ടില്ല. ജീവിതത്തിന്‍റെ മുക്കാല്‍ പങ്കും റോഡില്‍ തന്നെയല്ലേ. ഡോക്ടറെ അനുസരിച്ചാല്‍ തന്റെ മക്കള്‍ പട്ടിണിയാകും.

" ന്നാ..പോവാം.."
അവരെത്തി.
യാത്ര തുടര്‍ന്നു.

ചെന്ന് നിന്നത് മസിനഗുടിയിലെ ഒരു ലോഡ്ജിന് മുന്നിലായിരുന്നു.

പെട്ടിയും സാധനങ്ങളുമൊക്കെ എടുത്തു അവര്‍ക്ക് പിന്നാലെ റിസപ്ഷന്‍ വരെ ചെന്നു. കൃഷ്ണനും രാധയും എന്ന് പേരു പറയുന്നതൊക്കെ കേട്ടു.
"കുറച്ചുനേരം വെയിറ്റ്‌ ചെയ്യണേ...."

അയാള്‍ തിരികെ വണ്ടിയില്‍ ചെന്നിരുന്നു.
അടുത്തുള്ള ഒരു ചായക്കടയില്‍ കയറിയൊരു ചായ കുടിച്ചു..
വെയിറ്റ് ചെയ്യാന്‍ പറഞ്ഞത് കൊണ്ടാണ്.. ഇല്ലെങ്കില്‍ തിരിച്ചു പോവാമായിരുന്നു..

"എവിടുന്നാ..?"
കടക്കാരന്‍ മലയാളിയാണ്..

"കോഴിക്കോട്ടുനിന്നാ.."
പിന്നെന്തോക്കെയോ ചോദിച്ചു.

അയാള്‍ വണ്ടിയില്‍ ചെന്ന്‍ ഇരുന്നു.
മൊബൈല്‍ ഫോണില്‍ പാമ്പും കോണിയും കളിച്ചുകൊണ്ടിരുന്നു കുറച്ചു നേരം..
രാജാവിനെപ്പോലെ ചിലപ്പോള്‍.. ഞൊടിയിടയില്‍ പാമ്പിന്‍റെ വായില്‍.
രസമുള്ള കളിയാ...

ഇവരെവിടെപ്പോയി..?

ബീഡിപ്പുകച്ചുരുളിലേക്ക് നോട്ടമെറിഞ്ഞുകൊണ്ട് ലോഡ്ജിന്റെ ഗോവണിപ്പടികളിലേക്ക് നോക്കിയിരുന്നു...

അവര്‍ തിരിച്ചു വരാനുള്ള സമയമൊക്കെ കഴിഞ്ഞല്ലോ...

ജനാലകളിലേക്ക് നോക്കി...

തന്റെ മനോവ്യാപാരം അറിഞ്ഞിട്ടെന്നപോലെ യുവാവ് ജനവാതിലില്‍ പ്രത്യക്ഷനായി..... ഇപ്പൊ വരാമെന്നു മനസ്സിലാവുന്ന തരത്തിലൊരു ആംഗ്യവും കാണിച്ചു..

ശരിയെന്ന മട്ടില്‍ തല കുലുക്കി കാണിച്ചു..

വീണ്ടും പാമ്പും കോണിയും…. നേരമിരുട്ടി തുടങ്ങി... മണി 8..9…10..11… ഹേയ്... ഇവരെവിടെപ്പോയി..?

 മക്കളുറങ്ങിയോ ആവോ..
മൊബൈല്‍ഫോണ്‍ കയ്യിലെടുത്തു... നാശം.. ബാറ്ററിയൊക്കെ പാമ്പും കോണിയും തിന്നു തീര്‍ത്തിരിക്കുന്നു...

ചായക്കടക്കാരന്‍ കടയടക്കാന്‍ തുടങ്ങുന്നു.... എന്നെയിവിടെ കയറില്ലാതെ കെട്ടിയിട്ടപോലെയായല്ലോ.. അവര്‍ ഇനിയും വന്നില്ല.... മണി 12..  ഹമ്മേ...1…2….
കാത്തിരിപ്പിനിടയിലെപ്പോഴോ ഉറങ്ങിപ്പോയി....

ജീവിതത്തിന്നും മരണത്തിന്നുമിടക്കുള്ള ശൂന്യത.

നേരം പരപരാ വെളുത്തു തുടങ്ങി....ചായക്കടക്കാരന്‍ കട തുറന്നു... ഇന്നലെ രാത്രിയില്‍ കണ്ട കാര്‍ ഇപ്പോഴും അവിടെ തന്നെ കിടക്കുന്നു... ആ ഡ്രൈവര്‍ എവിടെപ്പോയി...?

കടയില്‍ തിരക്ക് കൂടിക്കൂടിവന്നു. കടക്കാരന്‍ ഇടയ്ക്കിടെ കാറിലേക്ക് ശ്രദ്ധിക്കുന്നുണ്ട്. ഒന്ന് ചെന്നുനോക്കാന്‍...

തിരക്ക് തെല്ലൊന്നടങ്ങിയപ്പോള്‍ കടക്കാരന്‍ ഇറങ്ങി കാറിനടുത്തേക്ക് ചെന്നു...
ഉറക്കത്തിലാണ്.

"ഏയ്... ഇന്നലെ ഇവിടെ തന്നെ കിടന്നുറങ്ങിപ്പോയോ...? "

"ഏയ്....ഏയ്...."
ഒന്നുകൂടി കനപ്പിച്ചു വിളിച്ചു...
മിണ്ടാട്ടമില്ല....
തോളത്തു തട്ടി വിളിച്ചു..
അനക്കമില്ല..


തണുത്തു വിറങ്ങലിച്ച ആ ശരീരത്തില്‍ അപ്പോള്‍ ഉറുമ്പരിക്കുന്നുണ്ടായിരുന്നു....

പിറ്റേന്നത്തെ പത്രത്തിലും ഉണ്ടായിരുന്നു, പുതിയൊരു പീഡനവാര്‍ത്ത.


No comments:

Post a Comment