Thursday, March 29, 2012

റീഎന്‍ട്രി... (ചെറുകഥ)







“ ഒന്ന് വഴിമാറൂ....”


അക്ഷമരായി വാതിലിന്നു മുന്നില്‍ ഊഴവും കാത്തിരിക്കുന്ന രോഗികള്‍ക്കിടയില്‍ സിസ്റ്റര്‍ കാണിച്ച വഴിയിലൂടെ തെല്ലൊരഹങ്കാരത്തോടെ ഡോക്ടറുടെ മുറിയില്‍ പ്രവേശിച്ചു. കഴിഞ്ഞ തവണ കൊടുത്ത ഗിഫ്റ്റിന്‍റെ ബലത്തിലായിരുന്നു ഈ അനധികൃത പ്രവേശവും അഹങ്കാരവും. അഹങ്കരിക്കാന്‍ വകയുണ്ടല്ലോ. ഇരുനൂറു റിയാലാണ് പൊട്ടിച്ചത്. ആലോചിക്കുമ്പോള്‍ സഹിക്കുന്നില്ല. പക്ഷെ ഈ ഒരു സൗകര്യം.. മെഡിക്കല്‍ കോളേജിലെ ഒരു ഡോക്ടറെ യാതൊരുവിധ കാത്തിരിപ്പുംകൂടാതെ സന്ദര്‍ശിക്കാന്‍ കഴിയുക. നല്ല പരിഗണന കിട്ടുക. ചില്ലറ കാര്യമൊന്നുമല്ല.

കയ്യിലെ ഫോറിന്‍ കവറുകണ്ടിട്ടാണോ അതോ ആദ്യത്തെ ഗിഫ്റ്റ്‌ ഓര്‍മ്മയുള്ളതുകൊണ്ടാണോ ആവോ, ഡോക്ടര്‍ നല്ല പരിചയമൂറുന്ന ചിരിയോടെ ഒരു ഷെയ്ക്ക്‌ ഹാന്‍ഡ്‌ തന്നു.

“ ഇരിക്കൂ... എന്തൊക്കെയുണ്ട് വിശേഷം”

എന്റെ സ്വതസിദ്ധമായ പൊട്ടിച്ചിരിയിലൂടെ കുശലാന്വേഷണങ്ങള്‍ക്ക് വിരാമമിട്ടു.

“ ഓ.. വളരെ മാറ്റമുണ്ടല്ലോ....”
മകളുടെ മുഖത്തുള്ള ആ നശിച്ച പാടില്‍ സ്പര്‍ശിച്ചുകൊണ്ട് ഡോക്ടര്‍ കാര്യത്തിലേക്ക് കടന്നു.
“ഇങ്ങടുത്തുവാ...”

ജന്മനാ ഉള്ളതാണ്. വലിയ പ്രശ്നമൊന്നുമില്ല. എന്നാലും, പെണ്കുട്ടിയല്ലേ.... ആദ്യത്തെ മകന്‍ പിറന്നതിന്നുശേഷം കുറച്ചു കാത്തിരിക്കേണ്ടിവന്നു. അതിനിടയില്‍ വിധിയും ഒന്നുരണ്ടുതവണ നിരാശനാക്കി.. പിന്നെ ഇങ്ങനെയാണ് കിട്ടിയത്. ദൈവത്തിനു സ്തുതി. വേറെ കുഴപ്പങ്ങള്‍ ഒന്നുമില്ലല്ലോ.

ഡോക്ടര്‍ ഇത് മൂന്നാം തവണയാണ് ഓപറേഷന്‍ നടത്താന്‍ പോകുന്നത്. ഇനിയൊരു രണ്ടു തവണ കൂടി വേണമത്രേ.

കയ്യിലുള്ള ഫോറിന്കവര്‍ ഡോക്ടറെ ഒന്നുകൂടി സൗഹൃദത്തിലേയ്ക്കടുപ്പിച്ചു. ഓപ്പറേഷന്റെ ഡേറ്റ് വാങ്ങി പുറത്തിറങ്ങി. സിസ്റ്റര്‍ ചിരിച്ചുകൊണ്ട് പിന്നില്‍ തന്നെയുണ്ട്. ഭാര്യയോട് ഒരു സഹപാഠിയോടെന്നപോലെ നിര്‍ത്താതെ സംസാരിക്കുന്നുണ്ടായിരുന്നു.

“ എന്നാ ശരി.... “

സിസ്റ്റര്‍ മകളുടെ കവിളിലൊരുമ്മ വെച്ചു.

അടുത്തപ്രാവശ്യം രണ്ടു ഫോറിന്‍കവര്‍ ഉറപ്പായി...

പുറത്തേക്കിറങ്ങാന്‍ തുടങ്ങിയപ്പോള്‍ കൌണ്ടറിന്നുമുന്നിലൊരു പരിചിതമായ മുഖം, ഖമറുദ്ദീന്‍. അവന്‍റെ ഭാര്യയുമുണ്ട്..
“ അസ്സലാമു അലൈക്കും....”
“ വ അലൈക്കുമുസ്സലാം.... “
“ എന്തെ ഇവിടെ...? ആരെ കാണിക്കാനാ..?”
“ ഭാര്യക്ക്‌ കഴുത്തിന്റെ സൈഡിലൊരു ചെറിയ മുഴ.. നമ്മുടെ അവിടുത്തെ ഡോക്ടര്‍ ഇവിടെയൊന്നു കാണിക്കാന്‍ പറഞ്ഞു..”

പിന്നെ കാണാമെന്നുപറഞ്ഞു പിരിഞ്ഞു.

ഇങ്ങോട്ട് വരുമ്പോള്‍ നല്ല തിരക്കായിരുന്നു. വളരെ പാടുപെട്ടാണ് പാര്‍ക്കിംഗ് ഒപ്പിച്ചത്. പിന്നെ എന്റെ ഡ്രൈവിങ്ങും... ഇനിയിപ്പോ അതിനിടയില്‍നിന്നു കാറൊന്നു പുറത്തുചാടിക്കണം..
“ ബദ് രീങ്ങളെ........”

ഒരു ചീത്ത മനുഷ്യന്‍റെ ( തെറി വിളിച്ചതുകൊണ്ടങ്ങിനെ തോന്നിയതാവാം ) ബൈക്കിനിടിച്ചതൊഴിച്ചാല്‍ വലിയ കുഴപ്പമില്ലാതെ മെയിന്‍ റോഡിലെത്തി. എനിക്ക് ലൈസന്‍സ് തന്ന ഓഫീസറെങ്ങാനും ഈ ചുറ്റിത്തിരി കണ്ടാല്‍ എന്നെ തല്ലിക്കൊന്നു ജയിലില്‍പോകും.

ഒരുവിധം വീടെത്തി. വീണ്ടും ദൈവത്തിനു സ്തുതി..
പിന്നെയും ഒന്നുരണ്ടു തവണ ചെറിയ മുട്ടലും ഉരസലുമൊക്കെ ഉണ്ടായി. എല്ലാവരും ഇങ്ങനെയൊക്കെത്തന്നെയാണ് ഡ്രൈവിംഗ് പഠിച്ചത്.

അടുക്കളയില്‍ ഭാര്യയെ സഹായിച്ചു ( വെറുപ്പിച്ചു ) കൊണ്ടിരിക്കുന്നതിനിടയില്‍ ഹോസ്പിറ്റലില്‍ വെച്ച് കണ്ട ആ സ്നേഹിതന്റെയും ഭാര്യയുടെയും കാര്യം പെട്ടെന്ന് മനസ്സിലേക്കോടിവന്നു. അവന്‍റെ ഉപ്പ നാട്ടിലെ വലിയ പണക്കാരനാണ്. ഭാര്യവീട്ടുകാരും മോശക്കാരല്ല. എന്നിട്ടും അവനെന്തിനാ ഗള്‍ഫില്‍ കണ്ടവന്‍റെ ആട്ടും തുപ്പും കൊണ്ട് കാലം കഴിക്കുന്നത്‌?

എന്തിനാ അവനെ പറയുന്നത്...?. ഞാനെന്തിനാ മറുനാട്ടിലിങ്ങനെ.....!!

എന്‍റെ പ്രശ്നങ്ങള്‍ എനിക്കല്ലേ അറിയൂ... അവനെപ്പോലെത്തന്നെ എനിക്കും ഒരു പെണ്‍കുട്ടി വളര്‍ന്നു വരുന്നു. ഇപ്പോഴത്തെ കാലത്ത് മറ്റെന്തെങ്കിലും കാരണം വേണോ എന്നെപ്പോലുള്ളവര്‍ക്ക് ബേജാറാവാന്‍..? എന്നാലും ഞാന്‍ ഒരു പരിധിവരെ ഭാഗ്യവാന്‍ തന്നെ. ഭാര്യയോടും കുട്ടികളോടുമൊന്നിച്ചുതന്നെയായിരുന്നില്ലേ ഗള്‍ഫിലും.

“ ഉപ്പാ... ഇതാ ഉമ്മറത്ത് ആരോ കാണാന്‍ വന്നിരിക്കുന്നു...”

ചിന്തകള്‍ക്ക് നിശ്വാസങ്ങളെ കൂട്ടിരുത്തി ഉമ്മറത്തേക്ക് നടന്നു.
കക്ഷത്തിലൊരു കറുത്ത ബാഗും കയ്യില്‍ റസിപ്റ്റ്‌ ബുക്കും പേനയും മൊട്ടത്തലയില്‍ പറ്റിക്കിടക്കുന്ന വെളുത്തതൊപ്പിയും... ശുഭ്രവസ്ത്രധാരിയായ മാന്യദേഹം നമ്മുടെയൊക്കെ വീടുകളിലെ സ്ഥിരം സന്ദര്‍ശകന്‍ തന്നെ. യത്തീംകുട്ടികളുടെ പുനരുദ്ധാരണത്തിന്നായി കഠിനാധ്വാനം ചെയ്യുന്നവര്‍. നൂറിനു നാല്‍പ്പതു കമ്മീഷന്‍......
നൂറിന്റെ നോട്ടു മടക്കി ബാഗിലുവെച്ചു.

“ പടച്ചോന്‍ നമുക്കിനിയും ഖൈറും ബറക്കത്തും നല്‍കട്ടെ....” ആമീന്‍...

പ്രാര്‍ത്ഥന അറുപതിനും നാല്പ്പതിന്നും കൂടിയാണ്... എന്നാലും ആരുടെയൊക്കെ പ്രാര്‍ത്ഥനയാണ് പടച്ചവന്‍ കേള്‍ക്കുക എന്നറിയില്ലല്ലോ..

ഈ വെക്കെഷന്‍ ആശുപത്രിയും പിരിവുകാരും വീതംവെച്ചെടുക്കും....

“ നല്ല കുറിയരിക്കഞ്ഞിയും കാന്താരിമുളകരച്ച ചമ്മന്തിയുമുണ്ട്... കുറച്ചു കുടിച്ചോ..വാ...” ഗള്‍ഫില്‍നിന്നു ഫോണ്‍ ചെയ്തപ്പോഴെപ്പോഴോ ഉമ്മയോട് പറഞ്ഞതായിരുന്നു കുറിയരിക്കഞ്ഞിയുടെയും ചമ്മന്തിയുടെയും കാര്യം.. ഉമ്മമാര്‍ക്കെപ്പോഴും അങ്ങിനെയാ.... മക്കളുടെ ഭക്ഷണക്കാര്യം കഴിഞ്ഞിട്ടേ ഉള്ളൂ മറ്റെന്തും.... സ്നേഹത്തിന്റെ മാന്ത്രിക ചേരുവ പാകത്തിനു ചേര്‍ത്ത ആ ഭോജന സുഖം, അതിന്നു ഇവിടെ, എന്‍റെ ഉമ്മയുടെ അടുത്തുതന്നെ വരണം.

ഇന്ന് വിറകുപുര കെട്ടാന്‍ ആ രാമന്‍കുട്ടി വരാന്നു പറഞ്ഞിരുന്നു. പത്തരവരെ കാത്തിരുന്നു. വന്നില്ല. കൂലിപ്പണിക്കാരെ ഒന്ന് കിട്ടണമെങ്കില്‍ നേര്ച്ച നേര്‍ന്നു കാത്തിരിക്കണം.. വന്നുകാണാതായപ്പോള്‍ ഉമ്മയുടെ അടുത്തേക്ക്‌ പോന്നതാണ്. ഉപ്പയെ കാണണമെങ്കില്‍ അങ്ങ് താഴെ പള്ളിയാളി വരെ പോണം. എന്നും എന്തെങ്കിലും പണിയുണ്ടാവും. രാവിലെ കട്ടന്‍ചായയും കുടിച്ചൊരു പോക്കാ.. പത്തുമണിക്ക് വരും, കഞ്ഞികുടിക്കാനാണ് ഉപ്പക്കിഷ്ട്ടം. അതിന്നു പല്ലിന്റെ സഹായം വേണ്ടല്ലോ..
ഇന്നിപ്പോ ഇതുവരെ വന്നിട്ടില്ല. ഇനി ഉച്ചക്ക് നോക്കിയാല്‍മതി.

“ ഉപ്പയെവിടെ ഉമ്മാ... ഇന്നും പണിക്കാരുണ്ടോ..?”

“ ഇന്ന് അയമുട്ടിക്കാന്‍റെ മോന്‍റെ കുടിയിരുപ്പാണ്.. ഇപ്പൊ പോയിട്ടേ ഉള്ളൂ.. വൈകും”

വിറകുപുര കെട്ടാന്‍ അയമുട്ടിക്കാനെ കിട്ടിയാലും മതിയായിരുന്നു. അതിനു അയമുട്ടിക്കാക്ക് ഉപ്പയുടെ അടുത്തുനിന്നൊരു മോചനം കിട്ടിയിട്ട് വേണ്ടേ.. എനിക്കോര്‍മ്മവെച്ച കാലം മുതല്‍ അയമുട്ടിക്ക ഉപ്പാന്‍റെ വാലായി നടക്കുന്നുണ്ട്.

മഴതുടങ്ങുന്നതിന്നുമുമ്പു അതൊന്നു ഉണ്ടാക്കികിട്ടിയാല്‍ മതിയായിരുന്നു. ഒരാഴ്ചയിലേറെയായി വിറക്‌ കാര്‍പോര്ച്ചിനകത്ത്... കാര്‍ പുറത്തും. വളരെ നേരത്തെ ബുക്ക്‌ ചെയ്തിട്ട് കിട്ടിയ വിറകാ.... വീടുപണി തുടങ്ങുന്നതിനു മുന്‍പേ വിരകുപുരയാണ് ഉണ്ടാക്കേണ്ടതെന്ന തിരിച്ചറിവ് ഞാനിവിടെ വായനക്കാര്‍ക്കായി പങ്കുവെക്കുന്നു.

“ നിനക്കിനി ഇവിടെത്തന്നെ കൂടിക്കൂടെ..?”
ഉമ്മ ഉപദേശങ്ങള്‍ക്ക് തിരികൊളുത്തുകയാണ്. അത് ആളിക്കത്തുന്നതിന്നു മുമ്പ് സ്ഥലംവിടാന്‍ തീരുമാനിച്ചു.

“ മുതലാളി വിടൂല ഉമ്മാ.... അവിടെ ഞാനില്ലാതെ പറ്റില്ല. ഇന്നലെയും വിളിച്ചിരുന്നു..”
“ ഇനി പിന്നെ വരാ ഉമ്മാ... ഒരു ചങ്ങാതി വരാന്നു പറഞ്ഞിരുന്നു.”

മാളുമ്മുവിന്‍റെ മിസ്സ്ഡ്‌ കോള്‍ രക്ഷക്കെത്തി.. അവള്‍ അറിഞ്ഞോ അറിയാതെയോ പലപ്രാവശ്യം എന്നെ ഇതുപോലെ രക്ഷപ്പെടുത്തിയിട്ടുണ്ട്.. ഇന്നവള്‍ക്കൊരു ഐസ്ക്രീം വാങ്ങിക്കൊടുക്കണം..

തിടുക്കത്തില്‍ സലാം പറഞ്ഞു പുറത്തിറങ്ങി. കാന്താരിമുളക് വല്ലാത്ത സാധനം തന്നെ. പൂതി തീര്‍ന്നുപോയി.  

രാമന്കുട്ടിയും മൊബൈലും പരിധിക്കുപുരത്ത്..... ഏതായാലും ഒരു താര്‍പ്പായ വാങ്ങിവെക്കാം.. കാറിന്‍റെ മുകളിലെങ്കിലുമിടാമല്ലോ....

പിന്നെയും ഒന്നൊന്നര മാസം കഴിയേണ്ടിവന്നു, രാമന്‍കുട്ടി പ്രത്യക്ഷപ്പെടാന്‍. ഏതായാലും മൂന്നാല് ദിവസം കൊണ്ട് വിറകുപുര റെഡി. എന്നാലും കാറിനു പോര്‍ച്ചില്‍ കിടക്കാന്‍ ഭാഗ്യം ഉണ്ടായില്ല. വാടകക്കാരന് പെട്ടെന്നുതന്നെ കാര്‍ വേണമത്രേ. ഇനിയൊരഞ്ചാറു ദിവസംകൂടിയുണ്ട് തിരിച്ചുപോവാന്‍. അതിനും ഒരു മാസത്തെ വാടക വേണമത്രേ.. വേണ്ട.. അല്ലെങ്കിലും പെട്രോളിനൊക്കെ എന്താ വില..!!

യാത്ര പറച്ചിലൊക്കെ നേരത്തെ തീര്‍ത്തത് നന്നായി.

വൈകിട്ട് അങ്ങാടിയിലേക്ക് നടക്കുമ്പോള്‍ ഖമറുദ്ദീനെ കണ്ടു.
“ എപ്പോഴാ ഫ്ലൈറ്റ്‌..”
“ അടുത്ത വെള്ളിയാഴ്ച. വൈകിട്ട് അഞ്ചു മണിക്ക്... നിനക്കിനി എത്രയുണ്ട് ലീവ്..?”
“ ലീവൊക്കെ ഇനിയും രണ്ടുമൂന്നു മാസം കൂടിയുണ്ട്.. പോരാന്‍ മനസ്സുണ്ടായിട്ടല്ല... എന്നാലും ഞാന്‍ കുറച്ചു നേരത്തെ പോരും...”
“ എന്തേ...” തെല്ലൊരാകാംക്ഷയോടെ ചോദിച്ചു.
“ അന്ന് നമ്മള്‍ മെഡിക്കല്‍ കോളേജില്‍ വെച്ച് കണ്ടില്ലേ...?”
“ അതെ... ഭാര്യയുടെ കഴുത്തിന്‍റെ സൈഡിലെ മുഴ...”
“ അതെ.. അത് കാന്‍സെറാടാ..”

വല്ലാത്തൊരു ഞെട്ടലോടെയാണ്‌ ഞാനത് കേട്ടത്. എന്താ പറയേണ്ടതെന്നറിയാതെ ഞാനൊരു നിമിഷം സ്തബ്ധനായി നിന്നുപോയി.

“ ഇനി തിരുവനന്തപുരത്തു കൊണ്ടുപോവണമെന്നാണ് ഡോക്ടര്‍ പറഞ്ഞത്. അതിനിടയില്‍ മോള്‍ക്കൊരു നല്ല കല്ല്യാണക്കാര്യവും ശരിയായിട്ടുണ്ട്.”

ജീവിതത്തിന്‍റെ വര്‍ണ്ണാഭമായ നിറക്കൂട്ടുകള്‍ക്ക് ഭ്രാന്തമായ ഭീകരതയുടെ ചട്ടക്കൂടു തീര്‍ക്കുന്നു ദൈവം. അതിനകത്ത് നിറങ്ങള്‍ക്ക് നിറമില്ലാതാകുന്നു. 
പരീക്ഷണങ്ങളില്‍ പരിക്ഷീണനാകുമ്പോള്‍ പിന്നെ പതുക്കെ ഇരുളിന്‍റെ അഗാധതയിലേക്ക്...

ഉറങ്ങാന്‍ കിടക്കുമ്പോള്‍ പഴയ കാര്യങ്ങളൊക്കെ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. ഖമറുദ്ദീന്‍റെ കല്ല്യാണവും പടക്കം പൊട്ടിക്കലും എല്ലാം.. ഇങ്ങനെയൊരു ദുരന്തം അവന്‍റെ ജീവിതത്തിലുണ്ടാവുമെന്നാരോര്‍ത്തു...

എന്നെ യാത്രയയക്കാന്‍ എല്ലാവരും വന്നിരുന്നു. ഇങ്ങോട്ട് വന്നപ്പോള്‍ കൂടെയുണ്ടായിരുന്ന എന്‍റെ കുടുംബം തിരിച്ചങ്ങോട്ടില്ല. അവര്‍ക്ക്‌ ഒരു വര്‍ഷത്തെ റീഎന്‍ട്രി തരപ്പെടുത്തിയാണ് പോന്നത്. പറ്റിയാല്‍ അതിനുമുമ്പ് തന്നെ കൊണ്ടുപോവണം. 
എന്നാലും വേര്‍പ്പാടിന്‍റെ വേദനയ്ക്ക് എന്നും ഒരേ മുഖമാണ്... കരഞ്ഞുകലങ്ങിയ കണ്ണുകള്‍... ചുവന്നു തുടുത്ത കവിളുകള്‍.........,,,

വിമാനത്തിന്നകത്തു നന്നായൊന്നുറങ്ങി..
എയര്‍പോര്‍ട്ട് ഫോര്‍മാലിറ്റിസ് കഴിഞ്ഞ് പുറത്തേക്ക്..


പുറത്തു ചുട്ടുപൊള്ളുന്ന മരുഭൂമി.. അതുകഴിഞ്ഞ് കോണ്ഗ്രീറ്റ്‌ കാട്. അതിനകത്തെ ഒരിരുണ്ട മാളത്തിനകത്തേക്ക് ചക്കയും മാങ്ങയുമടങ്ങുന്ന കടലാസുപെട്ടി വലിച്ചുകയറ്റി കതകടച്ചു. ഇനി കഞ്ഞിയും കാന്താരിമുളക് ചമ്മന്തിയുമില്ലാത്ത, സ്നേഹ-വാല്‍സല്യങ്ങളില്ലാത്ത ഈ ചുമരുകള്‍ക്കുള്ളില്‍... എത്രനാള്‍....,.... അറിയില്ല..

ജോലിയും ജോലിത്തിരക്കുമായി വീണ്ടും.....

അതിനിടയിലെപ്പോഴോ ഭാര്യയുടെ ഫോണ്കോളിലൂടെ അറിഞ്ഞു, ഖമറുദ്ദീന്‍റെ ഭാര്യ മരിച്ചെന്ന്. മൂന്നാം നാള്‍ മകളുടെ കല്യാണം നേരത്തെ നിശ്ചയിച്ചപോലെ നടന്നു. ചെറുക്കനും വീട്ടുകാരുമാരൊക്കെയോ വന്നു കൂട്ടിക്കൊണ്ടുപോയി.

ഖമറുദ്ദീന്‍ കരഞ്ഞുകലങ്ങിയ കണ്ണുകളോടെ യാത്രപറഞ്ഞിറങ്ങി.....

റീഎന്‍ട്രി കാലാവധി തീരാറായത്രേ....

വേദനകളുടെ തീരത്തുനിന്നും വേദനകളുടെ മറുതീരത്തേക്ക് വീണ്ടുമൊരൊളിച്ചോട്ടം.....



1 comment:

  1. വിലയേറിയ വിലയിരുത്തലുകള്‍ക്ക് ഒരുപാടൊരുപാട് നന്ദി..

    ReplyDelete