Tuesday, February 28, 2012

"ഇവര്‍ക്കൊന്നും അമ്മപെങ്ങന്മാരില്ലേ..?".

By :  അബൂഅന്‍സബ്
  വലയിലെ സ്റ്റാന്റില്‍ ഓട്ടവും കാത്തു കിടക്കുന്ന കാറുകളിലൊന്നിന്റെ നേര്‍ക്ക്‌ നടന്നടുത്ത യുവമിഥുനങ്ങളുടെ മുഖം ആഹ്ലാദഭരിതമായിരുന്നു…. വിനോദയാത്രയ്ക്കെന്നപോലെ....
കളിപറഞ്ഞും ചിരിച്ചുകൊണ്ടുമാണവരുടെ വരവ്..കാറിനകത്ത് ഇന്നത്തെ പത്രത്തിലെ ഏതോ ഒരു പീഡനക്കഥ വായിച്ചിരിക്കുകയായിരുന്നു സന്തോഷ്‌. "ഇവര്‍ക്കൊന്നും അമ്മപെങ്ങന്മാരില്ലേ..?".
ആരോടെന്നില്ലാതെ പിറുപിറുത്തു...

അങ്ങ് ദുബായിയിലെ സാമ്പത്തിക മാന്ദ്യം ഇവിടെ കേരളക്കരയെ എങ്ങിനെയാണ് ബാധിക്കുന്നതെന്ന് സന്തോഷിനു നന്നായറിയാം. അതിനോരുപാട് എക്കണോമിക്സ്‌ ഒന്നും അറിയണമെന്നില്ല... വണ്ടിയുടെ ഓട്ടത്തിന്റെ കണക്കറിഞ്ഞാല്‍ മാത്രം മതി.. മാന്ദ്യം നെടുവീര്‍പ്പായി പിന്നെ കണ്ണുനീരായി ഭൂമിയിലേക്ക്.. ഇനിയെന്തെല്ലാം ഏറ്റുവാങ്ങാനിരിക്കുന്നു ഈ ഭൂമീദേവി...

"ഒരോട്ടം പോവണമായിരുന്നല്ലോ..."
പരിദേവനത്തിന്റെ പടുകുഴിയില്‍നിന്നും അയാള്‍ തലയുയര്‍ത്തി നോക്കി..
തിളക്കമാര്‍ന്ന കണ്ണുകളോടെ പറഞ്ഞു " പോവാലോ..."
എങ്ങോട്ടാ.... എന്തിനാ.. ഇതൊന്നും ചോദിച്ചില്ല.
 വൈകിട്ട് വീട്ടിലേക്കു ചെല്ലുമ്പോള്‍ തന്നെ കാത്തിരിക്കുന്ന മക്കളെ ഓര്‍ത്തു. പ്രാരാബ്ധത്തിലും സ്നേഹംകൊണ്ട് മൂടുന്ന സഹധര്‍മ്മിണിയെ ഓര്‍ത്തു. സാമ്പത്തിക മാന്ദ്യം ഓര്‍ത്തു. തന്റെ കുത്തഴിഞ്ഞ എക്കണോമിക്സിനെക്കുറിച്ചോര്‍ത്തു.

"കിഴക്കോട്ട് വിട്ടോളൂ..."
അപ്പോഴാണ്‌ സ്ഥലകാലബോധം ഉണ്ടായത്‌.
"എങ്ങോട്ടാ പോവേണ്ടത്..?"
"പറയാം.."
അവര്‍ പിന്സീറ്റിലിരുന്നു ഗൌരവമായി എന്തൊക്കെയോ ചര്‍ച്ച ചെയ്യുകയാണ്.
"എന്തേ.., തീരുമാനമായില്ലേ?.."
ഒരു ചെറുചിരിയോടെ അയാള്‍ ചോദിച്ചു.
അവരൊന്നും പറഞ്ഞില്ല..

ഇടയ്ക്കിടെ ലെഫ്റ്റ്..റൈറ്റ്..എന്നൊക്കെ നിര്‍ദേശം നല്‍കിക്കൊണ്ടിരുന്നു.
അതിര്‍ത്തിയെത്താറായപ്പോള്‍ അടുത്തുകണ്ട ഒരു പെട്രോല്‍ബങ്കില്‍ വണ്ടി നിര്‍ത്തി. പെട്രോളടിച്ചു.

"മൂത്രമോഴിക്കാനോ മറ്റോ ഉണ്ടെങ്കില്‍ ഇവിടെ അതിനുള്ള സൗകര്യമുണ്ട്..."

അവര്‍ ഇറങ്ങി...
പെണ്‍കുട്ടിയുടെ കണ്ണുകള്‍ ചുവന്നിരിക്കുന്നു... കരഞ്ഞതാ...
എന്താണാവോ..?

മൊബൈലില്‍ ഒരു മിസ്സ്ഡ് കാള്‍.. ഭാര്യയാണ്..
"കുറച്ചു വൈകും..കുറച്ചു ദൂരെയാണ്..".

അവള്‍ ഉച്ചഭക്ഷണത്തിന്നു കാണാഞ്ഞപ്പോള്‍ തിരക്കിയതാണ്.
ഇന്ന് മീന്കറിയാണ്. ഹോട്ടല്‍ ഭക്ഷണം ശീലമായ അയാള്‍ക്ക്‌ വീട്ടിലുണ്ടാക്കുന്ന ശരാശരി കറികളെല്ലാം രുചിയില്ലാത്തതാണ്. എന്നാലും ഭാര്യയോടും കുട്ടികളോടുമൊന്നിച്ചു ഭക്ഷണം കഴിക്കാന്‍ കിട്ടുന്ന അവസരങ്ങളൊന്നും പാഴാക്കാറില്ലതാനും. കരളിനെ ബാധിച്ച അസുഖം അയാള്‍ കാര്യമായെടുത്തിട്ടില്ല. ജീവിതത്തിന്‍റെ മുക്കാല്‍ പങ്കും റോഡില്‍ തന്നെയല്ലേ. ഡോക്ടറെ അനുസരിച്ചാല്‍ തന്റെ മക്കള്‍ പട്ടിണിയാകും.

" ന്നാ..പോവാം.."
അവരെത്തി.
യാത്ര തുടര്‍ന്നു.

ചെന്ന് നിന്നത് മസിനഗുടിയിലെ ഒരു ലോഡ്ജിന് മുന്നിലായിരുന്നു.

പെട്ടിയും സാധനങ്ങളുമൊക്കെ എടുത്തു അവര്‍ക്ക് പിന്നാലെ റിസപ്ഷന്‍ വരെ ചെന്നു. കൃഷ്ണനും രാധയും എന്ന് പേരു പറയുന്നതൊക്കെ കേട്ടു.
"കുറച്ചുനേരം വെയിറ്റ്‌ ചെയ്യണേ...."

അയാള്‍ തിരികെ വണ്ടിയില്‍ ചെന്നിരുന്നു.
അടുത്തുള്ള ഒരു ചായക്കടയില്‍ കയറിയൊരു ചായ കുടിച്ചു..
വെയിറ്റ് ചെയ്യാന്‍ പറഞ്ഞത് കൊണ്ടാണ്.. ഇല്ലെങ്കില്‍ തിരിച്ചു പോവാമായിരുന്നു..

"എവിടുന്നാ..?"
കടക്കാരന്‍ മലയാളിയാണ്..

"കോഴിക്കോട്ടുനിന്നാ.."
പിന്നെന്തോക്കെയോ ചോദിച്ചു.

അയാള്‍ വണ്ടിയില്‍ ചെന്ന്‍ ഇരുന്നു.
മൊബൈല്‍ ഫോണില്‍ പാമ്പും കോണിയും കളിച്ചുകൊണ്ടിരുന്നു കുറച്ചു നേരം..
രാജാവിനെപ്പോലെ ചിലപ്പോള്‍.. ഞൊടിയിടയില്‍ പാമ്പിന്‍റെ വായില്‍.
രസമുള്ള കളിയാ...

ഇവരെവിടെപ്പോയി..?

ബീഡിപ്പുകച്ചുരുളിലേക്ക് നോട്ടമെറിഞ്ഞുകൊണ്ട് ലോഡ്ജിന്റെ ഗോവണിപ്പടികളിലേക്ക് നോക്കിയിരുന്നു...

അവര്‍ തിരിച്ചു വരാനുള്ള സമയമൊക്കെ കഴിഞ്ഞല്ലോ...

ജനാലകളിലേക്ക് നോക്കി...

തന്റെ മനോവ്യാപാരം അറിഞ്ഞിട്ടെന്നപോലെ യുവാവ് ജനവാതിലില്‍ പ്രത്യക്ഷനായി..... ഇപ്പൊ വരാമെന്നു മനസ്സിലാവുന്ന തരത്തിലൊരു ആംഗ്യവും കാണിച്ചു..

ശരിയെന്ന മട്ടില്‍ തല കുലുക്കി കാണിച്ചു..

വീണ്ടും പാമ്പും കോണിയും…. നേരമിരുട്ടി തുടങ്ങി... മണി 8..9…10..11… ഹേയ്... ഇവരെവിടെപ്പോയി..?

 മക്കളുറങ്ങിയോ ആവോ..
മൊബൈല്‍ഫോണ്‍ കയ്യിലെടുത്തു... നാശം.. ബാറ്ററിയൊക്കെ പാമ്പും കോണിയും തിന്നു തീര്‍ത്തിരിക്കുന്നു...

ചായക്കടക്കാരന്‍ കടയടക്കാന്‍ തുടങ്ങുന്നു.... എന്നെയിവിടെ കയറില്ലാതെ കെട്ടിയിട്ടപോലെയായല്ലോ.. അവര്‍ ഇനിയും വന്നില്ല.... മണി 12..  ഹമ്മേ...1…2….
കാത്തിരിപ്പിനിടയിലെപ്പോഴോ ഉറങ്ങിപ്പോയി....

ജീവിതത്തിന്നും മരണത്തിന്നുമിടക്കുള്ള ശൂന്യത.

നേരം പരപരാ വെളുത്തു തുടങ്ങി....ചായക്കടക്കാരന്‍ കട തുറന്നു... ഇന്നലെ രാത്രിയില്‍ കണ്ട കാര്‍ ഇപ്പോഴും അവിടെ തന്നെ കിടക്കുന്നു... ആ ഡ്രൈവര്‍ എവിടെപ്പോയി...?

കടയില്‍ തിരക്ക് കൂടിക്കൂടിവന്നു. കടക്കാരന്‍ ഇടയ്ക്കിടെ കാറിലേക്ക് ശ്രദ്ധിക്കുന്നുണ്ട്. ഒന്ന് ചെന്നുനോക്കാന്‍...

തിരക്ക് തെല്ലൊന്നടങ്ങിയപ്പോള്‍ കടക്കാരന്‍ ഇറങ്ങി കാറിനടുത്തേക്ക് ചെന്നു...
ഉറക്കത്തിലാണ്.

"ഏയ്... ഇന്നലെ ഇവിടെ തന്നെ കിടന്നുറങ്ങിപ്പോയോ...? "

"ഏയ്....ഏയ്...."
ഒന്നുകൂടി കനപ്പിച്ചു വിളിച്ചു...
മിണ്ടാട്ടമില്ല....
തോളത്തു തട്ടി വിളിച്ചു..
അനക്കമില്ല..


തണുത്തു വിറങ്ങലിച്ച ആ ശരീരത്തില്‍ അപ്പോള്‍ ഉറുമ്പരിക്കുന്നുണ്ടായിരുന്നു....

പിറ്റേന്നത്തെ പത്രത്തിലും ഉണ്ടായിരുന്നു, പുതിയൊരു പീഡനവാര്‍ത്ത.


എക്സിക്യൂട്ടീവ് " തറ "....

By : അര്‍ഷദ് പുളിക്കല്‍ (അബുഅന്‍സബ്)



വ്യാഴാഴ്ച ജോലി തീരുമ്പോള്‍ ഒരു വല്ലാത്ത ആശ്വാസമാണ്..
വെള്ളിയാഴ്ചയിലെ അവധി ആരംഭിച്ചിരിക്കുന്നു..
ഒരു മുഴുവാരത്തിന്റെ മുഴുവന്‍ അലച്ചിലിനും ബ്രെയ്ക്ക്..
വെള്ളിയാഴ്ച രാവിലെ നസ്തയാക്കാനുള്ളതടക്കം ബാകാലയില്‍ നിന്നും വാങ്ങി റൂമിലേക്ക്‌....

ഉറങ്ങണം.. നന്നായൊന്നുറങ്ങണം...

ഉച്ചക്കുണ്ടാക്കിവെച്ച കോഴിക്കറിയും രണ്ടു ഖുബ്ബൂസും... ടെലിവിഷനിലെ നമ്മളാവശ്യപ്പെടാത്ത എന്തൊക്കെയോ ചില പ്രോഗ്രാമ്മുകളും..

വയര്‍ നിറഞ്ഞു..

ഏമ്പക്കവും വിട്ടു  ഫേസ്‌ബുക്കിന്റെ താളുകള്‍ അലക്ഷ്യമായി മറിച്ചുകൊണ്ട് ഒന്നൊന്നര മണിക്കൂര്‍...

ഇന്നലെ പോസ്റ്റ്‌ ചെയ്ത ഫോട്ടോക്ക് ആരെങ്കിലും ലൈക്‌ അടിച്ചിട്ടുണ്ടോ എന്ന് തെല്ലൊരു ജിജ്ഞാസയോടെ നോക്കി. എവടെ....

ഫെയ്ക്ക് ഫോട്ടോ വെച്ച് പ്രോഫൈലുണ്ടാക്കിയവന്മാരുടെ പറുദീസയാണ് ഫെയിസ്ബുക്ക്...(ഫെയിക്ക്ബുക്ക്‌)

പിന്നെ വര്‍ഗീയവാദികളും....
ഇവര്‍ ലോകത്തെ നന്മയിലേക്കല്ല, മറിച്ച് അശാന്തിയിലേക്കല്ലെ കൂട്ടിക്കൊണ്ടു പോവുന്നത്..?

നാശം.. ക്ലോസ്...

രാവിലെ പതിനൊന്നുമണിക്ക് അലാറം ചീറിവിളിച്ചു
എണീറ്റോളാമെന്നു പറഞ്ഞില്ലേ..
ഈ അലാറം എന്നും പ്രാക്ക് കേള്‍ക്കുന്നതാ..... അതുകൊണ്ടുതന്നെയാവണം  ദിവസവും അത് ശബ്ദംകൂട്ടിക്കൊണ്ടു പ്രതിഷേധിക്കുകയാണ്.

ബാത്ത്റൂമിന്‍റെ മുന്നില്‍ അക്ഷമയോടെ കാത്തുനില്‍ക്കുമ്പോഴും ഉറക്കത്തിന്റെ ആലസ്യം വിട്ടുമാറിയിട്ടുണ്ടായിരുന്നില്ല.

ഇനി എന്റെ ഊഴം..
കാര്യം സാധിച്ചൊരു ജേതാവിനെപ്പോലെ പുറത്തേക്ക്...
കുറച്ചു സമയം കൂടിപ്പോയതിന്നു ഊഴം കാത്തുനിന്ന റൂംമെയിറ്റ്‌ എന്തോ ഒരു തെറി പറഞ്ഞുവോ..
ഏയ്...

നാസ്ത കഴിച്ചു...
പള്ളിയില്‍ പോണം..
ലോകത്തിലെ ഏറ്റവും ഭാരമുള്ള ജോലിയായ ഇസ്തിരിയിടല്‍ വളരെ പെട്ടെന്നുതന്നെ തീര്‍ത്തു...
എനിക്ക് തന്നെ വിശ്വസിക്കാനായില്ല.

നിസ്ക്കരിക്കാന്‍ നില്‍ക്കുമ്പോള്‍ മുഴുവന്‍ മെസ്സുകാരന്‍ കൊണ്ടുവരാറുള്ള  ബിരിയാണിയായിരുന്നു മനസ്സില്‍. (പാടില്ലാത്തതാണ്..)
പക്ഷെ നമ്മള്‍ പാവം മനുഷ്യരല്ലേ..?

ബിരിയാണി തിന്നതിന്നു ശേഷം നല്ലൊരു അഭിപ്രായവും പാസ്സാക്കി... "പോര..." .
വയറുനിറഞ്ഞാല്‍ പിന്നങ്ങിനെയാ..
നമ്മള്‍ പാവം മലയാളികളല്ലേ..?

കുപ്പായം മാറ്റി നുണ ബസാറിലേക്ക്എന്തിനാ..?
ഏതെങ്കിലും കാറിന്മേല്‍  ചാരിനിന്നു ആരുടെയെങ്കിലുമൊക്കെ പച്ചമാംസം കടിച്ചുപറിക്കാന്‍..
കുറെ പരദൂഷണം പറഞ്ഞുകഴിഞ്ഞാല്‍ എന്തെന്നില്ലാത്തൊരാശ്വാസമാണ്.
ബൂഫിയയിലെ ഒണക്കബോണ്ട വിഴുങ്ങി ഒരു ചായയും കുടിച്ചാല്‍ പിന്നെ തിരികെ റൂമിലേക്ക്‌....
ഇരുപത്തിനാല് മണിക്കൂര്‍ ഇവിടെ തീരുന്നു...

ഇനി ഒരു മുഴുവന്‍ ആഴ്ച...
നീണ്ട കാലം...ഒരു ദിവസം ഒരു മാസം പോലെ ....

തന്റെ സ്വന്തം സാമ്രാജ്യമായ കട്ടിലിലേക്ക്...
ഭൂതകാലം ഇരുളിന്റെ ഗോളമായി കണ്ണിലേക്ക്...
പ്രതീക്ഷയുടെ നേര്‍ത്ത നുറുങ്ങുവെട്ടം എവിടെയോ കണ്ടുവോ....? ഏയ്..തോന്നിയതാവും...
കിരു കിരാ രാഗത്തില്‍ കട്ടില്‍കാലുകളുടെ പതിവ്‌ ജുഗല്‍ബന്തി.... പിന്നെ ഞാനും....

അത്ര സുഖകരമല്ലാത്തതും ഓര്‍ക്കാനിഷ്ടമില്ലാത്തതുമായതുകൊണ്ട് നാളെ മുതലുള്ളത് വിടുന്നു..

അടുത്ത വ്യാഴാഴ്ച...
പതിവുപോലെ ബകാലയിലേക്ക് നടക്കാനൊരുങ്ങി..
"ഇന്ന് പാര്‍ട്ടിയുണ്ട്.. നമ്മുടെ അക്കൌണ്ടന്റിന്‍റെ വകയാ.." മുദീര്‍ പിറകില്‍ നിന്ന് വിളിച്ചു.
കുറച്ചു നേരം പകച്ചുനിന്നു...
നടക്കാന്‍ പാടില്ലാത്തതെന്തോ നടക്കാന്‍ പോകുന്ന പോലെ..
കേള്‍ക്കാന്‍ പാടില്ലാത്തതെന്തോ കേട്ടപോലെ..
"സത്യം..?".. ഒന്നുകൂടി ഉറപ്പു വരുത്തി..
ഇളയ മകളുടെ ബര്‍ത്ത്ഡേ പാര്‍ട്ടിയാണത്രേ..
സിറ്റിയുടെ പുറത്തു മരുഭൂമി തുടങ്ങുന്നേടത്തു എല്ലാവരും ചെന്നിരിക്കാറുള്ള ഒരു പാര്‍ക്കുണ്ട്.. ( പാര്‍ക്കോ..?)
ഏതായാലും അവിടെ വെച്ചാണ്..
ശരി.. ക്ഷണിച്ചതല്ലേ... പോകാ...ല്ലേ..?
വണ്ടിയില്‍ കയറാനൊരുങ്ങിയപ്പോ അടുത്ത കടയിലെ സുഹൃത്ത്‌ എന്താ പരിപാടി എന്നന്വേഷിച്ചു..
പാര്‍ട്ടിയുടെ കാര്യം പറഞ്ഞതും അവന്‍ തലയില്‍ കൈവെച്ചതും ഒരുമിച്ചായിരുന്നു...
കാര്യമറിഞ്ഞപ്പോ പാര്‍ട്ടി ക്യാന്‍സല്‍....

കാലങ്ങളോളമായി വൃത്തികേടായിക്കിടക്കുന്ന പബ്ലിക്‌ പൈപ്പില്‍ നിന്നാണത്രേ പാര്ട്ടിക്കാവശ്യമായ വെള്ളം കൊണ്ടുപോയിരിക്കുന്നത്...
കഴിഞ്ഞയാഴ്ച അതിലൊരു പൂച്ച ചത്തുകിടന്നിരുന്നു.

രണ്ടായിരത്തിപ്പന്ത്രണ്ടാമാണ്ടിലും  Windows 98 ല്‍ കണക്കപ്പിള്ള കളിക്കുകയും ഉന്തുവണ്ടിക്കാരന്‍ കച്ചവടം കഴിഞ്ഞതിനു ശേഷം ഒഴിവാക്കാന്‍ വെക്കുന്ന പച്ചക്കറികള്‍ പെറുക്കിയെടുത്തു മക്കള്‍ക്ക്‌ ഭക്ഷണമൊരുക്കുകയും ഖുമാമാപ്പെട്ടിയില്‍ കിടന്നു പരതുകയും ചെയ്യുന്ന ഈ എക്സിക്കുട്ടിവ്‌ തറയില്‍ നിന്ന് പാര്‍ട്ടി പ്രതീക്ഷിച്ച ഞങ്ങളല്ലേ യഥാര്‍ത്ഥ വിഡ്ഢികള്‍..?

നേരംപോയത് മിച്ചം...

ബകാലയടച്ചു....

നാളെ രാവിലത്തെ നാസ്ത ഗോവിന്ദ...